തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ പരാതി നൽകിയത്. ഛത്തീസ്ഗഡ് വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് കേരളത്തിൽനിന്നുള്ള കന്യാസ്ത്രീകളെ അവിടത്തെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത നടപടിക്ക് ശേഷം സുരേഷ് ഗോപി എംപിയെ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ എവിടേയും കാണാനില്ലാത്ത സാഹചര്യമാണ്. അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സുരേഷ് ഗോപിയെ ട്രോളിയിരുന്നു. ‘തൃശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും സമാനരീതിയിൽ സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു. ‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്നാശങ്ക!’ എന്നായിരുന്നു മിത്തിലിയോസ് ഫേസ്ബുക്കിൽ കുറിച്ചത്.
SUMMARY: Suresh Gopi is missing, needs to be found; KSU Thrissur president files complaint with police