ന്യൂഡല്‍ഹി: മണിരത്നം- കമൽഹാസൻ ചിത്രം ‘തഗ് ലൈഫിന്റെ റിലീസ് തടഞ്ഞതില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നിയമം ആവശ്യപ്പെടുന്നത് സിനിമ റിലീസ് ചെയ്യണമെന്നാണെന്ന് കോടതി പറഞ്ഞു. നടന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളേയും കോടതി വിമര്‍ശിച്ചു. റിലീസ് സംസ്ഥാനത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ആള്‍ക്കൂട്ട ഭീഷണികള്‍ക്ക് നിയമവാഴ്ചയെ ബന്ദിയാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. തീയേറ്ററുകളില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഈ ഗുണ്ടാ സംഘങ്ങളെ അനുവദിക്കാനാവില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ആരെങ്കിലും ഒരു പ്രസ്താവന നടത്തിയാല്‍ അത് മറ്റൊരു പ്രസ്താവനയിലൂടെ നേരിടാം. തീയേറ്റര്‍ കത്തിക്കുമെന്ന് നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്താനാവില്ല- കോടതി പറഞ്ഞു.
ഒരു സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ അത് സംസ്ഥാനം മുഴുവൻ റിലീസ് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമയുടെ റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാൻ കർണാടക സർക്കാരിന് സുപ്രീം കോടതി ഒരു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് റെഡ്ഡി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചായായിരുന്നു കോടതിയുടെ നിരീക്ഷണം.
കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെയും സുപ്രീം കോടതി വിമർശിച്ചു. വിഷയത്തിൽ മാപ്പ് ചോദിക്കേണ്ട ആവശ്യം ഹൈക്കോടതിക്ക് ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു. കർണാടക ഹൈക്കോടതിയിലുണ്ടായിരുന്ന സിനിമയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലേക്ക് മാറ്റി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
SUMMARY: Thug Life should be released in Karnataka: Supreme Court