ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഹാസൻ സ്വദേശികളായ ചേതൻ, ഇയാളുടെ ഭാര്യാസഹോദരൻ എന്നിവരാണ് പിടിയിലായത്. പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയെയാണ് ഇവർ ബ്ലാക്ക്മേയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത്.
സൂരജ്, സുഹൃത്ത് ശിവകുമാർ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയായ ചേതൻ ആദ്യം ശിവകുമാറുമായി സൗഹൃദം സ്ഥാപിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജോലി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചേതനെ, ശിവകുമാർ സൂരജിന് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ പ്രജ്വൽ ഇതിനിടെ അറസ്റ്റിലായതോടെ സൂരജ് ചേതന്റെ ഫോൺ കോളുകൾ സ്വീകരിക്കാതായി. ഇതോടെ ചേതൻ സൂരജിന് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. സൂരജിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താതിരിക്കാൻ അഞ്ച് കോടി രൂപ നൽകണമെന്നും, തൻ്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലൈംഗികാതിക്രമം ആരോപിച്ച് പോലീസിൽ പരാതി നൽകുമെന്നുമായിരുന്നു ഭീഷണി.
ഇതോടെ സൂരജ് പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യം പരാതി നൽകാൻ ഹോളനരസിപുര ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും നിരസിച്ചെന്ന് സൂരജ് ആരോപിച്ചു. തുടർന്ന് ബെംഗളൂരുവിലെ ഡിജി ഓഫീസിലെത്തി പരാതി നൽകി. കുറ്റം ചെയ്തവർ ആരായാലും നിയമത്തിൻ്റെ മുന്നിൽ നിൽക്കേണ്ടിവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിനെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
TAGS: KARNATAKA| SOORAJ REVANNA
SUMMARY: Two arrested for blackmailing sooraj revanna