ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. നിമിഷ പ്രിയ കേസിൽ ചില വ്യക്തികൾ പങ്കുവയ്ക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫിസ് അറിയിച്ചിരുന്നു. സനായിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായെന്നായിരുന്നു അറിയിപ്പ്. എന്നാൽ യെമൻ സർക്കാരിൽ നിന്നു രേഖാമൂലം സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഓഫിസ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വാദങ്ങൾ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. നേരത്തേ ജൂലൈ 16ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചിരുന്നു.
2017ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് തലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. 2018ലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.
SUMMARY: Union Government denies Nimisha Priya’s death sentence reversal.