തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍. വിവിധയിടങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തി വിഎസിന് അന്ത്യമൊപാചാരം അർപ്പിച്ചു. സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നും അനേകരാണ് ദര്‍ബാര്‍ഹാളിലേക്ക് എത്തിയത്.
ദര്‍ബാര്‍ഹാളിലേക്ക് വി.എസിന് അവസാനമായി അഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇപ്പോഴും കാത്തു നില്‍ക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് വി.എസ്. അച്യുതാനന്ദൻ വീണ്ടും സെക്രട്ടേറിയേറ്റിലേക്ക് എത്തുന്നത്. 2011 ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ വി.എസ്. അവസാനയാത്രയ്ക്കായിട്ടാണ് വീണ്ടും വന്നത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അനേകരാണ് വി.എസിനോട് അവസാനമായി യാത്ര പറയുന്നതിനായി കനത്ത മഴയെ വരെ അതിജീവിച്ച് എത്തുന്നത്.
ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച ആലപ്പുഴ ജില്ലക്കമ്മറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിയോടെ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാരം. മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ നിന്നും രാവിലെ 9.30 യോടെയാണ് ദര്‍ബാര്‍ഹാളില്‍ എത്തിച്ചത്.
വി.എസിന്റെ വിയോഗ വിവരമറിഞ്ഞ് തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിലും എകെജി പഠന ഗവേഷണ കേന്ദ്രങ്ങളിലും ഇന്നലെ രാത്രി മുതല്‍ വലിയ ജനാവലിയാണ് മുതിര്‍ന്ന സഖാവിനെ ഒരുനോക്കു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുമ്പോഴായിരുന്നു കഴിഞ്ഞദിവസം അന്ത്യമുണ്ടായത്.
SUMMARY: VS Achuthanandan bids farewell in tears