ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. കഴിഞ്ഞ ദിവസം ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർണ്ണായക നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത് എന്നാണ് സുപ്രിം കോടതിയുടെ പ്രധാന നിർദ്ദേശം. ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ ഇന്നലെ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും.
ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ‘സാധരണഗതിയിൽ ഇത്തരം നിയമങ്ങളിൽ ഇടക്കാല ഉത്തരവുകൾ ഇറക്കാറില്ല. എന്നാൽ ഇക്കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. അതിനാൽ ഉത്തരവ് ഇറക്കാനാണ് ആലോചിക്കുന്നത്’, കോടതി പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടി. വ്യാഴാഴ്ച കൂടി വാദം കേൾക്കണമെന്നും അതിനുശേഷം ഉത്തരവിറക്കാമെന്നും സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചു. തുടർന്ന് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഹർജികൾ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരിക്കും പരിഗണിക്കുക.
<BR>
TAGS : WAQF BOARD AMENDMENT BILL | SUPREME COURT
SUMMARY : Waqf Act Amendment; The Supreme Court is likely to issue an interim order today on the petitions