കല്‍പ്പറ്റ: ബസും വാനും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്. വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് സംഭവം. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. ജെന്‍സണ് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ശ്രുതിക്ക് കാലിലാണ് പരുക്ക്. ജെൻസണെ മൂപ്പൻസ് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ശ്രുതി കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജെൻസണും ശ്രുതിയും കോഴിക്കോട് ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിന്‍റെ മുന്‍ഭാഗം തകർന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. മുണ്ടക്കെയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍ പൊട്ടലില്‍ കുടുംബത്തിലെ ഒമ്പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു.
ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ജെൻസണും ശ്രുതിയും തമ്മിലുള്ള വിവാഹനിശ്ചയം. അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. എന്നാല്‍ ഒരു മാസത്തിനുശേഷം എല്ലാ സന്തോഷങ്ങളും തൂത്തുവാരിയാണ് ഉരുള്‍ ശ്രുതിയുടെ ജീവിതത്തില്‍ ദുരന്തം വിതച്ചത്.
TAGS : WAYANAD | ACCIDENT | INJURED
SUMMARY : Shruti and her fiance Jinsen, who lost their best friends in Mundakai landslide, were injured in a car accident.