വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 114 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി. വയനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലിൽ ഏറെ നാശമുണ്ടാക്കിയത്.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. താല്‍കാലിക പാലം നിർമ്മിച്ച് ചൂരല്‍ മലയിലെത്താനുള്ള ശ്രമം സൈന്യം ആരംഭിച്ചു. കനത്ത മൂടല്‍ മഞ്ഞ് മേഖലയില്‍ പ്രതിസന്ധി തീർക്കുന്നുണ്ട്. എന്നാല്‍ രാത്രിയിലും രക്ഷ പ്രവർത്തനം തുടരും എന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്. കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുക എന്നതിനാണ് മുൻഗണന.
നദിയില്‍ ഡങ്കി ബോട്ട് ഇറക്കാനും ശ്രമം നടക്കുന്നുണ്ട്. ദുരന്തം നടന്ന് 13 മണിക്കൂറുകള്‍ക്ക് ശേഷമാണ് എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും സംഘത്തിന് മുണ്ടക്കൈയില്‍ എത്താൻ സാധിച്ചത്. ചൂരല്‍മലയില്‍ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് മുണ്ടക്കൈ. ആളുകളെ പുഴക്കരയിലേക്ക് ജീപ്പ് മാർഗം എത്തിക്കുകയും ഇവിടെ നിന്ന് വടത്തിലൂടെ പുഴ കടത്തി ആശുപത്രികളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുകയാണ്.
TAGS : WAYANAD LANDSLIPE | DEATH
SUMMARY : Wayanad as disaster land; The death toll is 114