വയനാട്: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി ചാലിയാറിലും മുണ്ടക്കൈയിലും നടത്തിയ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ചാലിയാറില്‍ നിന്ന് അഞ്ച് ശരീരഭാഗങ്ങളും മുണ്ടക്കൈയില്‍ നിന്ന് ഒരു ശരീരഭാഗവുമാണ് ഇന്ന് ലഭിച്ചത്. സന്നദ്ധപ്രവർത്തകരെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ തിരച്ചിലാണ് ഇന്ന് നടന്നത്.
ഭൗമ ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തമേഖലകളില്‍ സന്ദർശനം നടത്തി. എന്‍ഡിആര്‍എഫ്, തണ്ടര്‍ബോള്‍ട്ട്, പോലീസ്, ഫയര്‍ഫോഴ്സ് എന്നീ സേനകള്‍ക്കൊപ്പം വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ചാലിയാറിലെ തിരച്ചില്‍.
മുണ്ടേരി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്ക് പരപ്പന്‍പാറ വരെയും ഇരുട്ടുകുത്തി മുതല്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണകടവ് വരെയുമാണ് ഇന്നു സംഘം തിരിഞ്ഞ് പരിശോധന നടത്തിയത്. വനഭാഗത്ത് സന്നദ്ധസംഘടനകളില്‍ നിന്നു പരിചയ സമ്പന്നരായ 15 പേര്‍ വീതമുള്ള സംഘങ്ങളായിട്ടാണ് തിരച്ചില്‍ നടത്തുന്നത്.
ദുരന്തം കവർന്ന പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല അട്ടമല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം വിശദമായി പരിശോധിക്കും. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നീർദേശം. ഒരു ദിവസം 300 മില്ലിയേക്കാള്‍ കൂടുതല്‍ മഴ പെയ്താല്‍ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജോണ്‍ മത്തായി പറഞ്ഞു.
TAGS : WAYANAD LANDSLIDE | DEADBODY
SUMMARY : Wayanad Tragedy; Today’s search is over and six body parts have been found