വയനാട്ടിലെ ഉരുള്‍പെട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം വൈകരുതെന്ന് ഹൈക്കോടതി. ക്യാമ്പിൽ കഴിയുന്നവരെ ഒരാഴ്ചക്കുള്ളിൽ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ആരെങ്കിലും ക്യാമ്പിൽ നിന്നു മാറാൻ തയ്യാറാകുന്നില്ലെങ്കിൽ അതിന്റെ കാരണം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ആശുപത്രി ബില്ലുകള്‍ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം. ബാങ്കുകള്‍ സർക്കാർ സഹായത്തില്‍ നിന്നും ഇ.എം.ഐ പിടിച്ചാല്‍ അറിയിക്കണം. ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഗാഡ്ഗില്‍-കസ്തൂരി രംഗൻ റിപ്പോർട്ടുകള്‍ ടൗണ്‍ഷിപ്പിനെതിരായതിനാല്‍ ടൗണ്‍ഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കണം. ദുരന്തബാധിതരില്‍ നിന്ന് ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ബാങ്കുകള്‍ ഇഎംഐ ഈടാക്കിയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാ ബാധ്യതയുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതില്‍ നിലപാട് അറിയിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
TAGS : WAYANAD LANDSLIDE | HIGH COURT
SUMMARY : Wayanad Tragedy; High Court should not delay rehabilitation