ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയുടെ കുഞ്ഞിനെ ദത്തെടുക്കാൻ പിതാവായ പ്രതിയുടെ സമ്മതം ആവശ്യമല്ലെന്ന് കർണാടക ഹൈക്കോടതി. അതിജീവിതയും, ഇവരുടെ കുഞ്ഞിനെ ദത്തെടുക്കാനാഗ്രഹിക്കുന്ന ദമ്പതികളും ചേർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കുഞ്ഞിനെ ദത്തെടുക്കാൻ അതിജീവിതയുടേയും അവരുടെ രക്ഷിതാക്കളുടേയും സമ്മതം മതിയെന്നും ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡർ വ്യക്തമാക്കി.
കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ അപേക്ഷ നിരസിച്ച യെലഹങ്ക സബ് രജിസ്ട്രാർ നടപടിയെ ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദത്തെടുക്കേണ്ട കുട്ടിയുടെ പിതാവിന്റെ സമ്മതപത്രമില്ലാത്തതിനാൽ അപേക്ഷ പൂർണമല്ലെന്ന് കാണിച്ചാണ് നിരസിച്ചത്.
എന്നാൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത ഇരയും, അവരുടെ മാതാപിതാക്കളുടെ സമ്മതം നൽകിയിരിക്കുമ്പോൾ പ്രതിയായ പിതാവിന്റെ സമ്മതം ആവശ്യമില്ലെന്ന് കോടതി നിർദേശിച്ചു. 2024 സെപ്റ്റംബറിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. 2023 നവംബർ ഒന്നുമുതൽ 2024 ജൂൺ 20 വരെ പ്രതി പലതവണ ലൈംഗികപീഡനത്തിനിരയാക്കിയതായി പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Culprits consent not needed in adoption procedure of hia child says hc