ബെംഗളൂരു: കർണാടകയിൽ അമ്പതിലധികം മരങ്ങൾ മുറിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമാക്കിയേക്കും. ഇതിനായി പുതിയ നിയമങ്ങൾ രൂപീകരിക്കാൻ വനം മന്ത്രി ഈശ്വർ ഖന്ദ്രെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ കോളനിയിലെ 368 മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദ്ദേശത്തെ എതിർത്ത് പരിസ്ഥിതി പ്രവർത്തകർ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണിത്.
50-ൽ കൂടുതൽ മരങ്ങൾ മുറിക്കുന്നതിനുള്ള ഏതൊരു നിർദ്ദേശവും വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും സർക്കാരിൽ നിന്ന് അനുമതി നേടുകയും ചെയ്യുന്ന തരത്തിൽ നിയമങ്ങൾ രൂപീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. 2020 നവംബർ വരെ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്), ബിബിഎംപി എന്നീ ഏജൻസികൾ 50 അല്ലെങ്കിൽ അതിൽ കൂടുതൽ മരങ്ങൾ മുറിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി പൊതു ഹിയറിംഗ് നടത്തിയിരുന്നു.
പിന്നീട് ഇത് നിർത്തലാക്കുകയായിരുന്നു. 2022-ൽ, ബിബിഎംപി പരിധിയിലെ മരങ്ങളുടെ മേലുള്ള വനം വകുപ്പിന്റെ അധികാരപരിധി അവസാനിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ നഗരത്തിൽ മരം മുറിക്കൽ വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
TAGS: KARNATAKA
SUMMARY: Form rules to make govt nod mandatory for felling over 50 trees, says min