ആഗ്ര: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. 40 പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ കന്നൗജില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡക്കര്‍ ഹൈവേയിലെ ഡിവൈഡറില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. പരുക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ടാങ്കറിലേക്ക് ഇടിച്ചുകയറാന്‍ കാരണമായതെന്ന് പരുക്കേറ്റ ബസ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ഓടിയെത്തിയ നാട്ടുകാര്‍ ബസിന്റ ഗ്ലാസുകള്‍ തകര്‍ത്താണ് ആളുകളെ പുറത്തെടുത്തത്.
പോലീസും അഗ്‌നിശമന സേനയുമുള്‍പ്പെടെ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥലത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: NATIONAL | ACCIDENT
SUMMARY: 8 dead, 40 injured as bus collides with tanker on Agra-Lucknow Expressway