ബെംഗളൂരു: ഇന്ദിരാനഗറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടമ്പ എന്നയാളാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇന്ദിരാനഗറിൽ ഇയാൾ അഞ്ച് പേരെ ആക്രമിച്ചത്. സീരിയൽ കില്ലർ ആണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് പോലീസ് ഇത് തള്ളിയിരുന്നു. ഒരാഴ്ചയായി നഗരത്തിന്റെ പല ഭാഗങ്ങളിലായി കടമ്പ ഒളിവിൽ കഴിയുകയായിരുന്നു.
ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തു. ഓൾഡ് ബിന്നമംഗല സ്വദേശികളായ കടമ്പയുടെ അച്ഛൻ സുരേഷ്, ജ്യേഷ്ഠൻ വിഷ്ണു, സഹോദരി സുഷ്മിത എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്ദിരാനഗർ നിവാസികളായ ജശ്വന്ത് പി. (19), മഹേഷ് സീതാപതി എസ് (23), ദീപക് കുമാർ വർമ്മ (24), തമ്മയ്യ (44), മറ്റൊരു ഓട്ടോ ഡ്രൈവർ എന്നിവരുടെ കഴുത്തിനും താടിയെല്ലിനുമാണ് കടമ്പ ആക്രമിച്ച് പരുക്കേൽപ്പിച്ചത്.
മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുമായി നടന്ന വഴക്കാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നഗരത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ ആറ് വ്യത്യസ്ത കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതിയെ പലതവണ പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
TAGS: BENGALURU
SUMMARY: Indiranagar serial stabber hunted down, father, siblings arrested, too