ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎല്‍എ ആയി തുടരാമെന്ന് സുപ്രീംകോടതി വിധി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായകമായ വിധി. എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നൽകിയ രേഖ കോടതി അംഗീകരിച്ചു. എംഎല്‍എ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ എംഎല്‍എ നല്‍കിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. സംവരണ സീറ്റില്‍ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20നാണ് ഹൈക്കോടതി തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിയത്.
നേരത്തെ സുപ്രീംകോടതി ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ മകനാണ് തന്‍റെ പിതാവെന്ന് രാജ സുപ്രീംകോടതിയില്‍ വാദിച്ചത്. 1950 ന് മുമ്പ് കുടിയേറിയതിനാല്‍ കേരളത്തിലെ സംവരണത്തിന് അർഹതയുണ്ടെന്നും രാജ വാദിച്ചിരുന്നു.
അതേസമയം, രാജയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാല്‍ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്‍റെ വാദം. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹില്‍ പ്ലാന്‍റേഷൻ കമ്പനിയുടെ രേഖയും കേസില്‍ നിർണായകമായി.
TAGS : LATEST NEWS
SUMMARY : A Raja can continue as MLA; Supreme Court upholds Devikulam election