പാരിസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ഫൈനലിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വർണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അർഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വർണവും സ്വന്തമാക്കി. 2008-ൽ ബെയ്ജിങ്ങിൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡ്സൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അർഷാദ് നദീം മറികടന്നത്. 88.54 മീറ്റർ ജാവലിൻ പായിച്ച ഗ്രെനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് വെങ്കലം.
നീരജ് എറിഞ്ഞ ആറ് ത്രോയില്‍ അഞ്ചും ഫൗളായി. രണ്ടാമത്ത ത്രോ മാത്രമാണ് പരിഗണിച്ചത്. ചില ത്രോയില്‍ നീരജ് മനപൂര്‍വം ഫൗള്‍ വരുത്തുകയായിരുന്നു. ത്രോ മികച്ചതല്ലെന്ന് ബോധ്യമാവുന്ന മാത്രയില്‍ രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണിത്. പാരിസില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ വെള്ളി മെഡലാണിത്. നാല് വെങ്കല മെഡലുകളാണ് ഇതുവരെ ലഭിച്ചിരുന്നത്.
പാരീസില്‍ 84 മീറ്റര്‍ ദൂരമെന്ന യോഗ്യത കടമ്പ ആദ്യ ശ്രമത്തില്‍ തന്നെ മറികടന്നാണ് നീരജ് ചോപ്ര ഫൈനലില്‍ പ്രവേശിച്ചത്. 89.34 മീറ്റര്‍ ദൂരമെന്ന ഗംഭീര പ്രകടനമാണ് യോഗ്യതാ റൗണ്ടില്‍ നീരജ് നടത്തിയത്. യോഗ്യതാ റൗണ്ടില്‍ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതും നീരജ് ചോപ്രയായിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ മികച്ച രണ്ടാമത്തെ ത്രോയായി ഇത് മാറി. 2022ല്‍ സ്റ്റാക്ക്‌ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ദൂരം താണ്ടിയിരുന്നു.
TAGS: OLYMPIC | JAVELIN THROW
SUMMARY: United by Javelin! Pakistan’s Arshad Nadeem and India’s Neeraj Chopra on Top of the World at 2024 Paris Olympics