കൊച്ചി: കലൂർ സ്റ്റേഡിയം അപകടത്തില്‍ നടി ദിവ്യാ ഉണ്ണി, നടൻ സിജോയ് വർഗീസ് അടക്കമുള്ളവരുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം. മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വർഗീസ് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്. സാമ്പത്തിക ഇടപാടില്‍ സിജോയ് വർഗീസിനെ പങ്കുണ്ടോ എന്നും അന്വേഷണ സംഘം അന്വേഷിക്കും.
അന്വേഷണസംഘം നടനെ വിളിച്ചു വരുത്താനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സ്റ്റേജില്‍ നിന്ന് വീണ് പരുക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എംഎല്‍എ കണ്ണ് തുറന്നു. കൈകാലുകള്‍ അനക്കി. മകൻ കുറച്ചു സമയം മുമ്പ് കണ്ടു. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില സംബന്ധിച്ച് രാവിലെ 10 മണിക്ക് മെഡിക്കല്‍ ബോഡി യോഗം ചേരും. അപകടത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റിനു സാധ്യതയുണ്ട്. കലൂർ സ്റ്റേഡിയത്തില്‍ വൻ സുരക്ഷാ വീഴ്ച എന്ന് സംയുക്ത പരിശോധന റിപ്പോർട്ട്.
പോലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെ എന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട്. വി ഐ പി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
TAGS : LATEST NEWS
SUMMARY : Kalur Stadium accident; Statements of Divya Unni and Sijoy Varghese will be taken