ബെംഗളൂരു: കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകമായതോടെ പാനിപുരി വില്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന ആരോഗ്യ വകുപ്പ്. പൊതുജനാരോഗ്യത്തിന് അപകടകരമാകുന്നവയാണ് ഇത്തരം നിറങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പഞ്ഞിമിട്ടായി, ഗോബി മഞ്ചൂറിയൻ, കബാബ് എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് അടുത്തിടെ സർക്കാർ നിരോധിച്ചിരുന്നു.
സംസ്ഥാനത്തുടനീളം 200 ലധികം പാനിപൂരി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും കർണാടക ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു. മാളുകൾ, പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് പുറത്തുള്ള വഴിയോരക്കച്ചവടക്കാർക്ക് പുറമെ കല്യാണമണ്ഡപങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചതെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയാൽ ഇവയുടെ വില്പനയിലും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കാൻ വിൽപ്പനക്കാർക്ക് മുന്നറിയിപ്പ് നൽകിയതായും വകുപ്പ് അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ, ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം കർശന നടപടി നേരിടേണ്ടിവരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
TAGS: KARNATAKA | BAN | PANIPURI
SUMMARY: Government might ban panipuri selling amid usage of artificial colours