ബെംഗളൂരു : കലബുറഗി കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ആർ.എസ്.എസ് പരിപാടി സംഘടിപ്പിച്ചതിനെ ചൊല്ലി വിവാദം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സർവകലാശാല ഗസ്റ്റ് ഹൗസിൽ വൈകീട്ട് നാലുമുതൽ രാത്രി ഏഴുവരെ ആർ.എസ്.എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ട പരിപാടിനടന്നത്. രജിസ്ട്രാർ ആർ.ആർ. ബിരാദറും ലെയ്സൺ ഓഫീസർ ബസവരാജ് എം. സോമനമരടി, ഫാക്കൽറ്റി അംഗങ്ങളായ ബസവരാജ് ഡോണൂർ, വെങ്കിട്ടരമണ ദോഡി, രോഹിണാക്ഷ ഷിർലാലു എന്നിവരും നൂറോളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. സർവകലാശാലയ്ക്ക് പുറത്തുള്ള ഏതാനും ആർഎസ്എസ് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
പരിപാടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സർവകലാശാലാ അധികൃതരെ വിമർശിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. കല്യാണ കർണാടക മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സർവകലാശാല ആരംഭിച്ചതെന്നും എന്നാൽ നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപകരം സർവകലാശാലയെ ആർ.എസ്.എസിന്റെ ശാഖയാക്കിയെന്നും മന്ത്രി ആരോപിച്ചു. വിദ്യാഭ്യാസസ്ഥാപനത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് എ.ഐ.എസ്.എഫും പ്രതിഷേധവുമായി എത്തി. വൈസ് ചാൻസലർക്കെതിരേ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം, പരിപാടിയെ ന്യായീകരിച്ച് വൈസ് ചാൻസലർ ബട്ടു സത്യനാരായണ രംഗത്തെത്തി. ആർ.എസ്.എസ്. നിരോധിതസംഘടനയല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ അനുമതി കൊടുക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന അധ്യാപകരും വിദ്യാർഥികളും സർവകലാശാലയിൽ ഉണ്ടെന്നും ചിലർക്കുമാത്രം പരിപാടിനടത്താൻ അനുവദിക്കുകയും ചിലർക്കുമാത്രം നിഷേധിക്കുകയുംചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : RSS | KARNATAKA CENTRAL UNIVERSITY
SUMMARY : RSS meeting at Central University Karnataka triggers controversy