റായ്പുര്‍: ഛത്തിസ്ഗഢില്‍ രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബസ്തര്‍ മേഖലയിലെ ബിജാപുര്‍, കാന്‍കര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. ബിജാപുരില്‍ 26 മാവോയിസ്റ്റുകളെയാണ് സൈന്യം വെടിവച്ചു കൊന്നത്. വെടിവെപ്പില്‍ ഒരു ജില്ലാ റിസര്‍വ് ഗാര്‍ഡ് സൈനികനും കൊല്ലപ്പെട്ടു. സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.
കാന്‍കര്‍, നാരായണ്‍പുര്‍ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ നാലു മാവോയിസ്റ്റുകളെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. ബിജാപുര്‍, ദന്തേവാഡ വനാതിര്‍ത്തിയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
മാവോയിസ്റ്റുകളിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു. രണ്ടിടങ്ങളിൽ നിന്നായി എ.കെ. 47നും സെമി ഓട്ടോമാറ്റിക് റൈഫിളുകളും അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. ഛത്തീസ്‌ഗഡിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാൻ അവസരം നൽകിയിട്ടും തയ്യാറാകാത്ത മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടി തുടരുമെന്നും അമിത് ഷാ അറിയിച്ചു. നക്‌സല്‍ വിമുക്ത ഭാരത് അഭിയാന്‍ ലക്ഷ്യം വച്ചുള്ള നീക്കത്തില്‍ മറ്റൊരു വലിയ വിജയമാണ് സൈന്യം കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് 31-നു മുമ്പ് രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
<BR>
TAGS : CHATTISGARH | MAOIST ENCOUNTER
SUMMARY : Encounter at two places in Chhattisgarh, security forces killed 30 Maoists