കൊച്ചി: എറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. കടബാധ്യത മുഴുവന്‍ തീര്‍ത്ത് വീട് തിരികെ ലഭ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. സന്ധ്യയുടെ ദുരവസ്ഥ സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതോടെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പിആര്‍ഒയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു രാത്രിപോലും കുടുംബത്തെ പുറത്തുകിടക്കാന്‍ അനുവദിക്കരുതെന്ന് യൂസഫലി പിആര്‍എയ്ക്ക് നിര്‍ദേശം നല്‍കി. എട്ട് ലക്ഷം രൂപയുടെ ചെക്ക് സന്ധ്യക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികൾ കൈമാറി. രാത്രി ഒൻപതരയോടെ ലുലു ഗ്രൂപ്പ് പിആർഒയുടെ സാന്നിധ്യത്തിൽ ധനകാര്യ സ്ഥാപന അധികൃതർ എത്തി സന്ധ്യയ്ക്കും കുടുംബത്തിനും വീട് തുറന്നുനൽകി.
മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. നിയമപരമായി മാത്രമാണ് മുന്നോട്ടുപോയതെന്നും ധനകാര്യ സ്ഥാപന അധികൃതര്‍ പറഞ്ഞു.
വീട് പണയം വച്ച് ഇവര്‍ 2019ൽ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് നിലവില്‍ സന്ധ്യ. തന്റെ വരുമാനം വീട്ടുചെലവുകള്‍ക്കല്ലാതെ വായ്പ അടക്കാന്‍ തികയുന്നില്ലെന്നായിരുന്നു സന്ധ്യ പറഞ്ഞിരുന്നത്.
സന്ധ്യയെ ഇന്ന് തന്നെ വീട്ടിനുള്ളിൽ കയറ്റിയില്ലെങ്കിൽ, പൂട്ട് തല്ലിപ്പൊളിച്ച് കേറ്റുമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. മണപ്പുറം ഫിനാൻസുമായി സംസാരിച്ചിരുന്നു. ഇത്തരത്തിലുള്ള ജപ്തികൾ നടക്കാൻ പാടില്ല. ലുലു ഗ്രൂപ്പിന്റെ സഹായം സ്വാഗതം ചെയ്യുന്നു എന്നും പറവൂർ എംഎഎൽഎ കൂടിയായ വിഡി സതീശൻ പറഞ്ഞു.
<BR>
TAGS : LULU GROUP | MA YUSAFALI
SUMMARY : Yousafali lends a helping hand to Sandhya and her children who are on the highway after the foreclosure