ടാപ്പിംഗ് തൊഴിലാളികളില്‍ ഒരാളെ ഭക്ഷിച്ച നരഭോജി കടുവയ്ക്ക് വേണ്ടി കാളികാവില്‍ അന്വേഷണം ശക്തമാക്കി. ഇന്നലെ പുലര്‍ച്ചെയായിരുന്നു ടാപ്പിംഗിന് എത്തിയ തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് കടുവയെ പിടികൂടി കൊല്ലണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തിയത്. ശക്തമായ പ്രതിഷേധത്തിനൊടുവില്‍ കടുവയെ പിടികൂടാനുള്ള കാര്യങ്ങള്‍ വനംവകുപ്പ് സജ്ജമാക്കിയിരിക്കുകയാണ്.
മയക്കുവെടിവെച്ച് കടുവയെ പിടികൂടാനാണ് ശ്രമം നടക്കുന്നത്. ഇതിനായി കുങ്കിയാനകളെയും മറ്റും ഇവിടെ എത്തിച്ചിട്ടുണ്ട്. രണ്ടു കുങ്കിയാനകളെയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. 50 അംഗ ആര്‍ആര്‍ടി സംഘവും ഇവിടെയുണ്ട്. മയക്കുവെടി വെയ്ക്കാനുള്ള സംഘവും ആര്‍ആര്‍ടി സംഘവുമെല്ലാം കാളികാവിലെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. കുത്തായി കിടക്കുന്ന പ്രദേശമാണ് എന്നതാണ് കടുവയെ പിടികൂടാന്‍ കൂടുതല്‍ ദുഷ്‌ക്കരമാക്കുന്നത്.
കടുവയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇതിനെ പിടികൂടാന്‍ ദൗത്യം വനംവകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ ഇവിടെ 50 കാമറാ ട്രാപ്പുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യം പരിശോധിച്ച് കടുവയുടെ ലൊക്കേഷന്‍ അറിയുകയാണ് ലക്ഷ്യം. കടുവയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയ്ക്കും തയ്യാറെടുക്കുന്നുണ്ട്.
ഇതിലൂടെ കടുവ എത്ര ദൂരത്തേക്ക് പോയിരിക്കാമെന്ന് കണ്ടെത്തും. ഇന്നലെ ആളെ ഭക്ഷിച്ച കടുവ വലിയ ദൂരത്തേക്കൊന്നും പോയിരിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍. കാമറാ ട്രാപ്പിലെ ദൃശ്യം പരിശോധിച്ച ശേഷം കുങ്കിയാനയെ എത്തിക്കാനാണ് പദ്ധതി. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി സംഘവും സജ്ജമാണ്. ഇവര്‍ ഉടന്‍ സ്ഥലത്തേക്ക് എത്തിക്കും.
TAGS : LATEST NEWS
SUMMARY : Man-eating tiger still not found; investigation intensified