ബെംഗളൂരു: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
അഭയ് ധന് ചരൺ (19), അരവിന്ദ് കുമാർ (19), പവൻ ബിഷ്‌ണോയ് (18), സവായ് സിംഗ് (21) എന്നിവരെ രാജസ്ഥാനിൽ നിന്നാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. പാർട്ട് ടൈം ജോലി ഉറപ്പ് നൽകി 12,43,250 രൂപയാണ് പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുത്തത്. കോളേജ് വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു യുവതി പണം നിക്ഷേപിച്ചത്. അന്വേഷണത്തിൽ നിരവധി വിദ്യാർഥികളുടെ പേരിൽ സംഘം ബാങ്ക് അക്കൗണ്ട് തുറന്നതായി പോലീസ് കണ്ടെത്തി. പ്രമുഖ കമ്പനികളിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.
ഇവരിൽ നിന്നും 19 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, 20 സിം കാർഡുകൾ, 34 ബാങ്ക് പാസ്‌ബുക്കുകൾ, 75,000 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു. നിരവധി വിദ്യാർഥികളുടെ പേരിലുള്ള എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ബാങ്ക് അക്കൗണ്ടുകളുടെ ചെക്ക്ബുക്കുകൾ എന്നിവ പ്രതികളുടെ കൈവശമുണ്ടായിരുന്നു. ഇരകൾ പണം നിക്ഷേപിച്ചതിന് ശേഷം അവ പിൻവലിച്ച് ക്രിപ്‌റ്റോകറൻസിയാക്കി മാറ്റുന്നതാണ് ഇവരുടെ രീതി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU | ARREST
SUMMARY: Rajasthan gang busted for job fraud, cybercrime using student bank accounts