ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അതുൽ സുഭാഷിന്റെ മകനെ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ ഹർജി. അതുലിന്റെ അമ്മയാണ് പേരക്കുട്ടിയെ വിട്ടുകിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചത്. പേരക്കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഘാനിയ മനപൂർവം കുട്ടിയെ തങ്ങളിൽനിന്ന് അകറ്റി നിർത്തുകയാണെന്നും സുപ്രിംകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് റിട്ടിൽ ആരോപിച്ചു.
കുട്ടിയെ ഫരീദാബാദ് ബോർഡിംഗ് സ്‌കൂളിൽ ചേർത്തിട്ടുണ്ടെന്നും അമ്മാവൻ സുശീൽ സിംഘാനിയയുടെ കസ്റ്റഡിയിലാണെന്നും നികിത പോലീസിനോട് പറഞ്ഞു. ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ വിശദീകരണം ചോദിച്ച് ഉത്തർപ്രദേശ്, ഹരിയാന, കർണാടക സർക്കാറുകൾക്ക് കോടതി നോട്ടീസ് അയച്ചു.
കൊച്ചുമകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുൽ സുഭാഷിന്റെ പിതാവ് പവന്‍ കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഡിസംബർ ഒമ്പതിനാണ് ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് നീതി വൈകി എന്ന തലക്കെട്ടോടെ കുറിപ്പെഴുതിവെച്ചായിരുന്നു അതുൽ ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് അതുലിന്‍റെ സഹോദരൻ നൽകിയ പരാതിയിൽ നികിതയെയും, അമ്മയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS: BENGALURU | ATUL SUBHASH
SUMMARY: Atul subhash mother approach sc over allowing grantson custody