ബെംഗളൂരു: കർണാടകയിലെ ചില ഗ്രാമങ്ങളില്‍ പ്രസവിച്ച യുവതികളെ ഒറ്റപ്പെട്ട കുടിലുകളിലേക്ക് മാറ്റുന്നതായുള്ള ആരോപണത്തെ തുടർന്ന് സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി).
തുമകുരു ജില്ലയിലെ ബിസദിഹള്ളി പ്രദേശത്ത് ഇത്തരം പ്രവണതകള്‍ നടക്കുന്നതായി അടുത്തിടെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. പ്രസവിച്ച സ്ത്രീകൾ, ആർത്തവമുള്ള യുവതികളെ എന്നിവരെ ഗ്രാമത്തിലെ ചില അന്ധവിശ്വാസത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട കുടിലുകളിലേക്ക് മാറ്റുമെന്നാണ് ആരോപണം.
സ്ത്രീകൾ, പിഞ്ചു കുഞ്ഞുങ്ങൾ എന്നിവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനമാണിതെന്ന് എൻഎച്ച്ആർസി ചൂണ്ടിക്കാട്ടി. അടുത്തിടെ സിസേറിയൻ പ്രസവത്തിന് വിധേയയായ 19കാരിയെ ദൂരെയുള്ള ഒറ്റപ്പെട്ട കുടിലിലേക്ക് മാറ്റിയെന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു. കുടിലിൽ ശൗചാലയ സൗകര്യമോ, കിടക്കയോ ഇല്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള ഇത്തരം സമ്പ്രദായം കർണാടകയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലും കടു ഗൊല്ല സമുദായത്തിൽപ്പെട്ടവരിലും ദീർഘകാലമായി നിലനിൽക്കുന്നുണ്ട്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്നതിനിടെ സ്ത്രീകൾ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാരണത്താൽ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് എൻഎച്ച്ആർസി അംഗങ്ങൾ വ്യക്തമാക്കി. അടുത്ത നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് എൻഎച്ച്ആർസി കർണാടക സർക്കാർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.
TAGS: KARNATAKA, NATIONAL
KEYWORDS: NHRC sends notice