ബെംഗളൂരു: ബസിൽ മുറുക്കിത്തുപ്പിയ യാത്രക്കാരിയെ ചോദ്യം ചെയ്തതിന് കണ്ടക്ടർക്ക് ക്രൂരമർദനം. തുമുകുരുവിലാണ് സംഭവം. പാവഗഡ ടൗണില്‍ നിന്നും തുമുകുരുവിലേക്ക് പോവുകയായിരുന്നു ബസിൽ വെച്ചാണ് കണ്ടക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. തുമകുരു സ്വദേശി അനിൽകുമാറിനാണ് മർദനമേറ്റത്.
ബസിൽ കയറിയ രണ്ടു സ്ത്രീകളടക്കമുള്ള ആറംഗ സംഘം ബെംഗളുരുവിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ ബസ് തുമുകുരു വരയൊള്ളൂവെന്നും അവിടെ നിന്നു മാറികയറാനും കണ്ടക്ടര്‍ അനില്‍കുമാര്‍ നിര്‍ദേശിച്ചു. ഇത് ഇഷ്ടപെടാതിരുന്ന സംഘം കണ്ടക്ടറുമായി തര്‍ക്കിച്ചു. ഇതിനിടെ സംഘത്തിലെ സ്ത്രീകളിലൊരാള്‍ ബസിനുള്ളില്‍ മുറുക്കിതുപ്പി. കണ്ടക്ടര്‍ യാത്രക്കാരിയെ ശകാരിക്കുകയും തുടച്ചു വൃത്തിയാക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്നു സംഘത്തിലെ പുരുഷന്‍മാര്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
ബസ് ഡ്രൈവർ ഉടൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ആറു പേരെയും അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് അക്രമം നടത്തുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് ട്രാൻസ്പോർട്ട് ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതികള്‍ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
TAGS: KARNATAKA | ATTACK
SUMMARY: Bus conductor beaten brutally in state