ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. ഇതിനായുള്ള സാധ്യത പഠനം നടത്താൻ സംഘം ഏപ്രിലിൽ സംസ്ഥാനത്തെത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. ഏപ്രിൽ ഏഴിനും ഒൻപതിനും ഇടയിൽ എഎഐ സംഘം സംസ്ഥാനത്ത് എത്തുമെന്ന് മന്ത്രി അറിയിച്ചു.
പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു സ്ഥലമാകും അന്തിമമായി തെരഞ്ഞെടുക്കുക. കനകപുര റോഡിലുള്ള രണ്ട് സ്ഥലങ്ങളും നെലമംഗലയിലെ കുനിഗൽ റോഡിലുള്ള മൂന്നാമത്തെ സ്ഥലവും കർണാടക സർക്കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വിമാനത്താവളത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പ്രദേശങ്ങളിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഈ മസം അഞ്ചിന് എയർപോർട്ട് അതോറിറ്റിക്ക് സർക്കാർ കത്ത് നൽകിയിരുന്നു. ഇതുപ്രകാരമാണ് സംഘം സ്ഥലം സന്ദർശിക്കാൻ എത്തുന്നത്. ഇതിനായി അവശ്യമായ എല്ലാ രേഖകളും തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു.
TAGS: BENGALURU SECOND AIRPORT
SUMMARY: Shortlisted places for second airport will be studied by central team