ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഇതുവരെ 35 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 32 കേസുകളും ബെംഗളൂരുവിൽ നിന്നാണ്. വെള്ളിയാഴ്ച ഒമ്പത് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഗർഭിണികൾ, കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരുൾപ്പെടെയുള്ള വിഭാഗങ്ങൾ തിരക്കേറിയ പ്രദേശങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. എല്ലാ പൗരന്മാരും കൈകളുടെ ശുചിത്വം പാലിക്കാനും പതിവായി ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ് ലക്ഷണങ്ങൾ അനുഭവിക്കുന്ന വ്യക്തികൾ ഉടൻ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
സമയബന്ധിതമായ ചികിത്സയ്ക്കും വൈറസ് കൂടുതൽ പകരുന്നത് തടയുന്നതിനും നേരത്തെയുള്ള കണ്ടെത്തൽ അത്യാവശ്യമാണ്. നിലവിലെ കേസുകളുടെ എണ്ണം കുറവാണെങ്കിലും, വൈറസിന്റെ വ്യാപനത്തെ തടയുന്നതിൽ സമൂഹ സഹകരണം അത്യന്താപേക്ഷിതമാണെന്ന് വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.
TAGS: BENGALURU | COVID
SUMMARY: Health dept issues guidelines for COVID in State