ബെംഗളൂരു: ബൈക്ക് കാറിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സർക്കിളിൽ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡിൽ കൊല്ലപ്പെട്ടത്.
ബാലാജി, ലികിത് എന്നീ സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം ബൈക്കിൽ ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു മഹേഷ്. ഇതിനിടെ റോഡിലുണ്ടായിരുന്ന കാറിൽ ബൈക്ക് ഉരസി. മഹേഷ് മാപ്പ് പറഞ്ഞെങ്കിലും പ്രകോപിതരായ കാർ യാത്രക്കാർ മഹേഷിന്റെ ബൈക്കിനെ പിന്തുടർന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ മഹേഷിന്റെ ബൈക്കിന് പിന്നിൽ കാറിടിപ്പിച്ചു.
വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് വീണ മഹേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ മഹേഷിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികളായ കാർ യാത്രക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: Delivery agent killed in road rage incident