അതിരപ്പിള്ളിയിൽ മാധ്യമപ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശ്യർ 24 ന്യൂസ് ലേഖകൻ റൂബിൻ ലാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്തതിനാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്.
തൃശൂർ റൂറൽ എസ്പി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അതിരപ്പിള്ളിയിൽ വാഹനമിടിച്ച് പരുക്കേറ്റ കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കവെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിൻ ലാലിനെ മർദിച്ചത്. ഇതിന് പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് റൂബിൻ ലാലിനെതിരെ വ്യാജപരാതി നൽകി.
വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന പേരിൽ വനംവകുപ്പും കേസെടുത്തിരുന്നു. റൂബിൻ ലാൽ പരുക്കേറ്റ പന്നിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റൂബിനെ കൈയേറ്റം ചെയ്തത്. വനംവകുപ്പ് പരിയാരം റേഞ്ച് കൊന്നക്കുഴി സ്റ്റേഷൻ ബീറ്റ് ഓഫീസർ ജാക്‌സന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം.