മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സിഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎല്‍ സമർപ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.
ജസ്റ്റിസ് ഗിരീഷ് കത്‌പാലിയുടെ ബഞ്ചാണ് വീണ്ടും വാദം കേള്‍ക്കുന്നത്. കേസ് വീണ്ടും കേള്‍ക്കാൻ ജൂലായിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ തുടർനടപടികള്‍ സ്റ്റേ ചെയ്യണമെന്നുള്ള സിഎംആർഎല്ലിന്റെ ആവശ്യം കോടതി തള്ളി. അതിനാല്‍ തന്നെ എസ്‌എഫ്‌ഐഒയ്ക്ക് തുടർനടപടികള്‍ സ്വീകരിക്കാനാവും. മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തളളിയിരുന്നു. മാത്യു കുഴല്‍നാടൻ എംഎല്‍എയും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വീണാ വിജയന്റെ സ്ഥാപനമായ എക്‌സാലോജികും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആർഎല്ലും തമ്മില്‍ നടത്തിയ വൻ സാമ്പത്തിക ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.
TAGS : LATEST NEWS
SUMMARY : Delhi High Court to hear Masapadi case again