ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ വിചാരണക്കോടതി നടപടികൾക്കുള്ള സ്റ്റേ കോടതി നീട്ടി. സെപ്റ്റംബർ 12 വരെയാണ് സ്റ്റേ നീട്ടിയത്. കേസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് പ്രോസിക്യൂട്ട് നടപടി അനുവദിച്ചതിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. സെപ്റ്റംബർ 12ന് ഉച്ചയ്ക്ക് 12.30ന് കേസിൽ തുടർവാദം ഉണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.
മുഡ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന എതിര്‍ കക്ഷികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ വാദവും ഈ ദിവസം കോടതി പരിഗണിക്കും. 2013 -18ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി കൈമാറ്റം നടത്തിയതിന്റെ തെളിവ് സാമൂഹ്യപ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ അടുത്തിടെ കോടതിക്ക് കൈമാറിയിരുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഗവർണർ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്.
ഇതിനിടെ കേസില്‍ സിദ്ധരാമയ്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിക്കുമെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി നിയപരമായി നിലനില്‍ക്കുന്നതല്ലെന്നതാണ് സിദ്ധരാമയ്യയുടെ അഭിഭാഷകന്റെ വാദം. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് അനുമതി നല്‍കിയത്.
TAGS: MUDA SCAM | SIDDARMIAH
SUMMARY: Court extends stay on plea by Siddaramiah in Muda scam