ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ഏഴു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ. ഉച്ചത്തിൽ സംഗീതം ഫോണില് വയ്ക്കുന്നത് മുതൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ശിശുക്കളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് മുൻഗണനാ സീറ്റുകൾ നൽകാതിരിക്കൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 2024 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് 27,000 കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
തിരക്കില്ലാത്ത സമയങ്ങളിൽ ഓടുന്ന ട്രെയിനുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളാണിത്. 11,922 കേസുകളാണ് ഉച്ചത്തിൽ ഫോണിൽ പാട്ടുകൾ വെച്ചതുമായി ബന്ധപ്പെട്ടുള്ളത്. യാത്രക്കാർക്ക് അനുവദിച്ച സീറ്റുകൾ നൽകാത്തതിന് 14,162 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെട്രോ യാത്രയിൽ ഭക്ഷ്യവസ്തുക്കൾ കഴിച്ചതിന് 554 കേസുകൾ, അനുവദനീയമായതിലും അധികം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്കെതിരെ 474 കേസുകൾ എന്നിവയും രജിസ്റ്റർ ചെയ്തതായി ബിഎംആർസിഎൽ അറിയിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾക്ക് യാത്രക്കാർക്ക് പിഴ ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നമ്മ മെട്രോയുടെ സുരക്ഷാ സ്ക്വാഡ് നിയമലംഘകർക്ക് കർശനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
TAGS: NAMMA METRO | BENGALURU
SUMMARY: BMRCL Files 27k cases on violations at metro trains