ബെംഗളൂരു: ബിഎസ്എൻഎൽ മൊബൈൽ ടവറിൽ നിന്ന് ഇരുമ്പ് വടി വീണ് കോളേജ് വിദ്യാർഥിനിക്ക് പരുക്ക്. കലബുർഗി ചിറ്റാപൂർ താലൂക്കിലെ ലഡ്‌ലാപുര ഗ്രാമത്തിലാണ് സംഭവം. സുമ മൽക്കണ്ടിക്കാണ് (19) പരുക്കേറ്റത്. സുമ വീടിനു മുമ്പിൽ നിൽകുമ്പോൾ ടവറിൽ നിന്ന് ഇരുമ്പ് വടി താഴേക്ക് വീഴുകയായിരുന്നു.
ഇതേത്തുടർന്ന് ബിഎസ്എൻഎൽ ജീവനക്കാരായ ഡി.എം ഫണി പ്രസാദ്, ഡിജിഎം അനന്ത്റാം ചൗധരി, എജിഎം ഗിരീഷ് മൂലഭാരതി, ജെടിഒ മുഹമ്മദ് ജാഫർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ ടവർ പ്രവർത്തനരഹിതമായതിനാൽ ഉദ്യോഗസ്ഥർ കാര്യമായി ഇവിടെ ശ്രദ്ധിച്ചിരുന്നില്ല.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് വിദ്യാർഥിനിയുടെ മാതാപിതാക്കൾ ആരോപിച്ചു. ടവറിന്റെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് നാട്ടുകാരും ആരോപിച്ചു.