ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയുടെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. കേസിലെ ഒന്നാം പ്രതിയാണ് പവിത്ര. ചൊവ്വാഴ്ചയാണ് പവിത്രയുടെ ഹർജി കോടതി പരിഗണിച്ചത്. തുടർന്ന് വാദം കേൾക്കുന്നത് ഡിസംബർ ആറിലേക്ക് മാറ്റിവെച്ചു.
പവിത്രയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ടോമി സെബാസ്റ്റ്യൻ ഹാജരായി. രേണുകസ്വാമി അയച്ച അശ്ലീല സന്ദേശങ്ങളാണ് പവിത്രയെ വിഷമിപ്പിച്ചതെന്ന് അഭിഭാഷകൻ സെബാസ്റ്റ്യൻ വാദിച്ചു. മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലാത്ത സ്ത്രീയാണ് പവിത്രയെന്നും, ഒമ്പതാം ക്ലാസുകാരിയായ മകളുടെ അമ്മ കൂടിയാണെന്നും, ഇക്കാര്യഭത്താൽ ജാമ്യത്തിന് അർഹയായതെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. പല കേസുകളിലും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ സ്ത്രീകൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
രണ്ട് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ് നിലനിൽക്കുന്നതെന്നും സെബാസ്റ്റ്യൻ പറഞ്ഞു. വാദം കേട്ട ഹൈക്കോടതി കേസ് തുടർനടപടികൾക്കായി മാറ്റിവെക്കുകയായിരുന്നു. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ 8ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ഇവർ പിടിയിലായത്.
TAGS: KARNATAKA | RENUKASWAMY MURDER CASE
SUMMARY: Renukaswamy Murder case, HC defers hearing on Pavithra Gowda’s bail plea