ബെംഗളൂരു: ലൈംഗികാരോപണ കേസിൽ പ്രജ്വൽ രേവണ്ണ അറസ്റ്റിലായതിനു പിന്നാലെ അമ്മ ഭവാനി രേവണ്ണയ്ക്ക് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നോട്ടീസ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഭവാനിക്കും ഭർത്താവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സംഘം നോട്ടീസ് നൽകിയത്.
തന്നെ തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത നൽകിയിരുന്നു. കേസിൽ അറസ്റ്റ് സാധ്യത മുമ്പിൽ കണ്ട് ഭവാനി രേവണ്ണ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. ഇതേ കേസിൽ എച്ച്. ഡി. രേവണ്ണയ്ക്ക് അനുവദിച്ച ജാമ്യത്തിൽ പിഴവുണ്ടെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.