തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തിരച്ചിൽ. രാവിലെ 11 മണി വരെയാണ് തിരച്ചിൽ നടത്തുക. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പോലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ ക്യമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും കാണാതായവരുടെ ബന്ധുക്കളും ഇന്ന് തിരച്ചിലിനിറങ്ങും.
വിവിധ സോണുകൾ തിരിച്ചാണ് തിരച്ചിൽ നടത്തുക. ക്യാമ്പുകളിൽ കഴിയുന്ന 190 പേരാണ് ജനകീയ തിരച്ചിലിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്. എല്ലാവരെയും ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളിൽ വിവിധ സോണുകളിൽ എത്തിക്കും. നിലവിൽ തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തിരച്ചിൽ നടത്തുകയാണ് ലക്ഷ്യം.
അതേസമയം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള സംഘമാണ് വയനാട് സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രി നാളെ എത്തുന്നതിന് ഇന്ന് മുതൽ മേഖലയിൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയും 131 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ പുത്തുമലയിൽ ഒരു മൃതദേഹവും ആറ് ശരീര ഭാഗങ്ങളും സംസ്കരിച്ചിരുന്നു. ഇതോടെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളും സംസ്കരിച്ചു.
TAGS: WAYANAD | LANDSLIDE
SUMMARY: Mass search for missing persons in wayanad landslide today