ഉത്തർപ്രദേശ്: വയറ്റില്‍ കണ്ടെത്തിയ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളും നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയയെ തുടര്‍ന്ന് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. രത്‌ന ഗർഭ കോളനിയിലെ സഞ്ചേത് ശർമ്മയുടെ മകൻ ആദിത്യ ശർമ്മയാണ് (15) മരിച്ചത്.
തുടർച്ചയായി വയറുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട ആദിത്യ ശർമ്മയെ അൾട്രാസൗണ്ട് പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ഹത്രാസിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ വിദ്യാര്‍ഥിയുടെ വയറ്റിൽ നിന്ന് 19 ലോഹ വസ്‌തുക്കൾ കണ്ടെത്തി. പിന്നീട് നോയിഡയിലെ ആശുപത്രിയിലും ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിലും നടത്തിയ പരിശോധനയിൽ 56 ലോഹ വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
കഴിഞ്ഞ ദിവസം കുട്ടിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ പിറ്റേന്ന് രാത്രി ആദിത്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷമുള്ള സ്‌കാനിങ്ങിൽ ആദിത്യയുടെ വയറ്റിൽ മൂന്ന് ലോഹ വസ്‌തുക്കള്‍ കൂടി കണ്ടെത്തിയിരുന്നു. മുന്‍പ് നടത്തിയ സിടി സ്‌കാനുകളും എൻഡോസ്കോപ്പികളും ഈ വസ്‌തുക്കളെ കണ്ടെത്തിയിരുന്നില്ല.
വിദ്യാര്‍ഥിയുടെ തൊണ്ടയിൽ ദൃശ്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. ഈ വസ്‌തുക്കൾ എങ്ങനെയാണ് ആദിത്യയുടെ വയറ്റിൽ എത്തിയിട്ടുണ്ടാവുകയെന്ന് പരിശോധിച്ച് വരികയാണ്. ഇവ വായിലൂടെ സ്വഭാവികമായി കടന്നുപോയിട്ടില്ലെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
TAGS: NATIONAL | SURGERY
SUMMARY: Batteries, blades among 56 metal objects removed from UP teen’s stomach