തിരുവനന്തപുരം: ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ചുട്ടിപ്പാറ ഗവ. നഴ്‌സിങ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായ അമ്മു സജീവ് (22) വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് മരിച്ചത്.
മകള്‍ക്ക് റാഗിങ്ങും വ്യക്തിഹത്യയും നേരിടേണ്ടി വന്നെന്നും കിടന്നുറങ്ങിയ മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ സഹപാഠികള്‍ ശ്രമിച്ചെന്നും കുടുംബം പറയുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ടുനിന്നെന്നാണ് ആരോപണം. മകള്‍ മാനസിക പിരിമുറുക്കത്തിലായിരുന്നെന്നും സഹപാഠികള്‍ മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
കോളേജും വിദ്യാര്‍ഥികളും മകളുടെ മരണത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നുവെന്നും മകള്‍ ടൂര്‍ കോഓര്‍ഡിനേറ്റര്‍ ആയതുമുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് അമ്മുവിന്റെ അമ്മ രാധാമണി പറഞ്ഞു. മുമ്പും ഹോസ്റ്റലില്‍ ചില വിദ്യാര്‍ഥിനികള്‍ സഹോദരിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന്റെ മാനസിക പിരിമുറുക്കത്തിലായിരുന്നു അമ്മുവെന്ന് സഹോദരൻ അഖില്‍ പറഞ്ഞു.
കിടന്നുറങ്ങിയ മുറിയില്‍ പോലും അതിക്രമിച്ച് കടന്ന് സഹപാഠികള്‍ അടിക്കാന്‍ വരെ ശ്രമിച്ചു. അപ്പോഴെല്ലാം പിതാവ് സജീവന്‍ ഹോസ്റ്റലില്‍ നേരിട്ടെത്തി പരാതി എഴുതി നല്‍കിയിരുന്നു. അന്ന് ആ പരാതി അധികൃതര്‍ ഗൗരവത്തോടെ എടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കിലായിരുന്നു, സത്യാവസ്ഥ പുറത്ത് വരണമെന്ന് അഖില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു സജീവനെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടെത്തിയത്. അപകടം നടന്നതിന് ശേഷം കുടുംബാംഗങ്ങളെ കോളേജ് അധികൃതര്‍ വിവരം അറിയിക്കാന്‍ വൈകിയിരുന്നു. ആംബുലന്‍സില്‍ പോകവേ ശ്രീകാര്യം എത്തുമ്പോൾ അമ്മുവിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നുമാണ് ഹോസ്റ്റല്‍ അധികൃതര്‍ കുടുംബത്തോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിലെല്ലാം ദുരൂഹതയുണ്ടെന്ന് സഹോദരന്‍ പറയുന്നു.
TAGS : LATEST NEWS
SUMMARY : The family says the death of the nursing student is mysterious