ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉടൻ യാഥാർഥ്യമാകും. തുമകുരുവിലാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന് 50 ഏക്കർ സ്ഥലം അനുവദിച്ചിട്ടുള്ളത്. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നത് ജില്ലയുടെ വികസനത്തിന് ഉത്തേജനം നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
പദ്ധതി ജില്ലയുടെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മികച്ച സംഭാവനനൽകും. ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സ്റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് സംസ്ഥാനത്തെ ഏക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം. കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്പ്‌മെന്റ് ബോർഡിന്റെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. മൈസൂരുവിലും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ക്രിക്കറ്റ് അസോസിയേഷൻ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനും ഭൂമിനൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CRICKET STADIUM
SUMMARY: After Bengaluru, Tumakuru to have international cricket stadium