ന്യൂഡൽഹി: ഡൽഹിയിൽ സിവിൽ സര്‍വീസ് അക്കാദമി ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മലയാളി അടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയെയും കോ ഓർഡിനേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ കുറിച്ച് കൂടുതൽ മനസിലാക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് ഡി.സി.പി എം. ഹർഷ വർധനൻ അറിയിച്ചു
കനത്ത മഴയിൽ ഡൽഹിയിലെ റാവൂസ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയാണ് മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീൻ്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് സൂചന.. മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും പോലീസ് വ്യക്തമാക്കി. അപകടസമയത്ത് 40 ഓളം വിദ്യാര്‍ ഥികളാണ് അക്കാദമിയുടെ ബേസ്മെന്റിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. പലരും ഇവിടെ നിന്ന് മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നു. ഡൽഹി മുനിസിപ്പൽ കോര്‍പറേഷനെതിരെ വിദ്യാര്‍ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവര്‍ മാര്‍ച്ച് നടത്താൻ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു. ഡൽഹി സര്‍ക്കാരിനും മുനിസിപ്പൽ കോര്‍പറേഷനുമെതിരെ വിമര്‍ശനം ഉന്നയിച്ച് സ്വാതി മലിവാൾ എംപിയും സ്ഥലത്തെത്തി. ഇവര്‍ വിദ്യാര്‍ഥികൾക്കൊപ്പം റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെയടക്കം പ്രതിഷേധക്കാരെ നീക്കാൻ പോലീസ് ശ്രമിച്ചത് ഉന്തിനും തള്ളിനും കാരണമായി.
<BR>
TAGS : DELHI IAS COACHING CENTRE | ARRESTED
SUMMARY : Civil Service Academy drowning: Institution owner and coordinator arrested