ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും. തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ വ്യാഴാഴ്ച വൈകീട്ടോടെ ഷിരൂരിലെത്തി. ഡ്രഡ്ജര്‍ ടഗ് ബോട്ട് ഗംഗാവലിപ്പുഴയില്‍ എത്തിച്ചതായി ഷിപ്പിംഗ് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജര്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ഡ്രഡ്ജര്‍ കാര്‍വാറില്‍ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പുറപ്പെട്ടത്. രാവിലെ വേലിയേറ്റ സമയമായത് കാരണം പാലം കടന്ന് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ചത്. നാവിക സേനയുടെ മേല്‍നോട്ടത്തിലാണ് ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം.
രണ്ട് പാലങ്ങള്‍ കടക്കുന്നത് ശ്രമകരമായ ദൗത്യമായതിനാല്‍ വേലിയിറക്ക സമയം കേന്ദ്രീകരിച്ചാണ് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 16നാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടം നടന്ന് രണ്ട് മാസത്തിലേറെ ആയിട്ടും അപകടത്തില്‍ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അര്‍ജുന്‍ ഓടിച്ച ലോറി ഉണ്ടെന്ന് കരുതുന്ന മേഖല സ്പോട്ട് ചെയ്തെങ്കിലും പുഴയ്‌ക്കടിലെ കല്ലും മണ്ണും ദൗത്യത്തിന് വെല്ലുവിളി ആണ്. തുടര്‍ന്നാണ് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
ഡ്രഡ്ജറിന്റെ ചെലവ് പൂര്‍ണമായി കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെയാണെന്ന് നാവികസേന അറിയിച്ചു. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
TAGS: ARJUN | LANDSLIDE
SUMMARY: Drudger for Arjun rescue mission reaches Shirur