തൃശൂർ വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ശക്തമായ ഇടിമിന്നലിലാണ് അപകടം ഉണ്ടായത്. വീടിന് പുറത്തുള്ള ബാത്ത്റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്ത്റൂമിൻ്റെ കോണ്‍ക്രീറ്റ് തകർന്നിട്ടുണ്ട്, ബള്‍ബും ഇലക്‌ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, എരുമപ്പെട്ടി വേലൂർ കുറുമാലില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. വേലൂര്‍ കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.