തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതില്‍ രാഷ്‌ട്രീയമില്ല. ഗുരുത്വം നിർവഹിക്കാനായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. പദ്മജ വേണുഗോപാലും പാർട്ടി പ്രവർത്തകരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ധീരനായ ഭരണകർത്താവ് എന്ന നിലക്ക് കരുണാകരനോട് ആരാധനയുണ്ട്. അതിനാല്‍, കരുണാകരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഇഷ്ടമാണ്. രാജ്യം നല്‍കിയ പദവിയില്‍ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണ് സ്മൃതി മണ്ഡപത്തില്‍ എത്തിയത്. ഭാരതീയതക്ക് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയില്‍ തന്‍റെ രാഷ്ട്രീയം വ്യക്തമാണ്. അത് ഉടയാൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ല. ശാരദ ടീച്ചർ എന്‍റെ അമ്മയാണെങ്കില്‍ അതിന് മുമ്പ് തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. താൻ ഗുരുസ്ഥാനം കല്‍പിച്ച രണ്ട് മഹത് വ്യക്തികള്‍ തന്‍റെ രാഷ്ട്രീയപാതയില്‍ അല്ലായിരുന്നുവെന്ന പശ്ചാത്തലത്തില്‍ തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകും. അത് മുരളീധരനോ പത്മജക്കോ തടയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
TAGS: SURESH GOPI| KERALA|
SUMMARY: Sureshgopi visited the memorial of K. Karunakaran