ബെംഗളൂരു: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്കേറ്റു. ചാമരാജ്നഗർ യെലന്തൂർ താലൂക്കിലെ മല്ലിഗെഹള്ളി റോഡിലാണ് സംഭവം. രവി, രംഗസ്വാമി, ശിവു, മൂർത്തി എന്നിവർക്കാണ് പരുക്കേറ്റത്. കൃഷിഭൂമിയിലെ കുറ്റിക്കാട്ടിലാണ് പുലി ഒളിച്ചിരുന്നത്. പുലിയെ തുരത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്.
പരുക്കേറ്റവരെ ചികിത്സയ്ക്കായി കൊല്ലേഗലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിൽ പുള്ളിപ്പുലിയും ചത്തിരുന്നു. പ്രദേശത്ത് പുള്ളിപ്പുലി ഭീതി വർധിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ നിരവധി വീടുകളിൽ നിന്ന് ആടുകളെയും, കോഴികളെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തെ കുറിച്ച് സൂചന ലഭിച്ചത്. പുലിയെ പിടികൂടാൻ പലയിടങ്ങളിലായി കൂടുകൾ സ്ഥാപിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് വെടിവെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.
TAGS: KARNATAKA | LEOPARD
SUMMARY: Four farmers injured in firing to chase away leopard