ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ സമൻസ് അയച്ച് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി. കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) സമർപ്പിച്ച കുറ്റപത്രം വീണ്ടും പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. മാർച്ച് 15ന് മുമ്പ് ഹാജരാകാനാണ് സമൻസ്.
2024 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 17 വയസ്സുള്ള പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് യെദിയൂരപ്പയ്ക്കെതിരെ പോലീസ് കേസെടുത്തത്. മകളോടൊപ്പം ഒരു കേസിന്റെ കാര്യത്തിൽ സഹായം അഭ്യർഥിച്ച് യെദിയൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ മകളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി. 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്ന് കഴിഞ്ഞ മേയിൽ മരിച്ചിരുന്നു.
അതേസമയം, തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പരാതിനൽകിയത് പെൺകുട്ടിയുടെ അമ്മയാണെങ്കിലും പെൺകുട്ടി മജിസ്‌ട്രേറ്റിനുമുന്നിൽ യെദിയൂരപ്പ ക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും കേസ് തള്ളാനാവില്ലെന്നും സിഐഡി കോടതിയിൽ വാദിച്ചിരുന്നു.
TAGS: BS YEDIYURAPPA | KARNATAKA
SUMMARY: POCSO case, Special court summons ex-Karnataka CM B S Yediyurappa