മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു അദ്ദേഹം. മകനും ചലച്ചിത്ര നിർമ്മാതാവുമായ കുഷൻ നന്ദിയാണ് വാർത്ത സ്ഥിരീകരിച്ചത്. 73 വയസായിരുന്നു. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
ജങ്കാർ ബീറ്റ്‌സ്, ചമേലി, ഹസാരോണ്‍ ഖ്വായിഷെന്‍ ഐസി, ഏക് ഖിലാഡി ഏക് ഹസീന, അങ്കഹീ, പ്യാർ കെ സൈഡ് ഇഫക്‌ട്‌സ്, ബ്വൗ ബാരക്ക്‌സ് ഫോറെവർ തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു പ്രിതീഷ് നന്ദി. 1951 ജനുവരി 15 ന് ബീഹാറിലെ ഭഗല്‍പൂരില്‍ ജനിച്ച പ്രിതീഷ് നന്ദി ഒരു പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1990-കളില്‍ അദ്ദേഹം ദൂരദർശനില്‍ ദ പ്രിതീഷ് നന്ദി ഷോ എന്ന ടോക്ക് ഷോ നടത്തിയിരുന്നു. 1998 മുതല്‍ 2004 വരെ ശിവസേനയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1993-ല്‍ അദ്ദേഹം പ്രിതീഷ് നന്ദി കമ്മ്യൂണിക്കേഷൻസ് സ്ഥാപിച്ചു. മരണം വരെ അതിന്‍റെ നോണ്‍ എക്സിക്യൂട്ടീവ് ചെയർമാനും ക്രിയേറ്റീവ് മെന്‍ററുമായി തുടർന്നു.
വർഷങ്ങളോളം ടിവി ഷോകള്‍ നിർമ്മിച്ചതിന് ശേഷം, 2001 ല്‍ കുച്ച് ഖട്ടി കുച്ച് മീഠാ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തിയത്. പ്രശസ്ത പത്രപ്രവർത്തകനായ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവർത്തിച്ചുവെങ്കിലും ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയുടെ മാനേജിംഗ് എഡിറ്റർ എന്ന നിലയിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ തന്നെ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. അഭിനയ രംഗത്ത് തുടക്കകാലത്ത് തന്നെ വഴികാട്ടിയ ആളായിരുന്നു നന്ദിയെന്നാണ് അനുപം ഖേര്‍ അനുസ്മരിച്ചത്. ചമേലി പോലെ പ്രേക്ഷക പ്രശംസ നേടിയ വേഷം നല്‍കിയ നിര്‍മ്മാതാവാണ് നന്ദിയെന്ന് കരീന കപൂര്‍ അനുസ്മരിച്ചു.
TAGS : LATEST NEWS
SUMMARY : Journalist and former MP Pritish Nandi passed away