വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ അപായ സാധ്യത പരിഗണിച്ച് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രക്ഷാപ്രവർത്തകരെ മുഴുവൻ മുണ്ടക്കയത്തേക്ക് തിരികെ എത്തിച്ചു. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിൻ്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് വിളിച്ച ദുരന്ത അവലോകന യോഗത്തിൽ മുണ്ടക്കൈ പൂർണ്ണമായും തകർന്നെന്നാണ് വിലയിരുത്തൽ. മണ്ണിന് അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്നും അവലോകന യോഗം വിലയിരുത്തി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്. ഇതിനിടെയാണ് പ്രതികൂലമായ കാലവസ്ഥയും വിലങ്ങുതടിയാകുന്നത്.
അതേസമയം വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നു വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി, കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാംപിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുള്ളവർ എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാംപുകളിലേക്ക് മാറണമെന്നും കലക്ടർ അറിയിച്ചു. തദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫിസർമാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. ജില്ലയിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് )ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
<bR>
TAGS : HEAVY RAIN | WAYANAD LANDSLIPE
SUMMARY : Mundaki landslide: Death toll rises again; 270