മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 18 തവണ ദേശീയ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്. 2005ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചു. അങ്കുർ, നിഷാന്ത്, മന്തൻ, ജുനൂൻ, ആരോഹൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.
1934 ഡിസംബർ 14 ന് സെക്കന്തരബാദിലെ ത്രിമൂല്‍ഗരിയിലാണ് ശ്യാമിന്‍റെ ജനനം. ഛായാഗ്രാഹകനായിരുന്ന അച്ഛൻ ശ്രീധർ ബി. ബെനഗല്‍ നല്‍കിയ ക്യാമറ ഉപയോഗിച്ച് തന്‍റെ പന്ത്രണ്ടാം വയസിലാണ് ശ്യാം ബെനഗല്‍ ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തിയത്. ഉസ്മാനിയ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ല്‍ ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.
1973 ലാണ് ആദ്യ സിനിമ അങ്കുർ എടുത്തത്. പിന്നീട് നിഷാന്ത്, മന്ഥൻ, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തു വന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗൽ കണക്കാക്കപ്പെട്ടു.
1966 മുതൽ 1973 വരെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായിരുന്നു. രണ്ടു തവണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായിരുന്നു. നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാൻ, ബർലിൻ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ബെനഗൽ ചിത്രങ്ങൾ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അനന്ത് നാഗ്, അമരീഷ് പുരി, ഓം പുരി, നസറുദ്ദീൻ ഷാ, ശബാന ആസ്മി, സ്മിതാ പാട്ടീൽ, രജിത് കപൂർ തുടങ്ങി ഒട്ടേറെ താരങ്ങൾ ബെനഗൽ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.
2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗല്‍.
TAGS : LATEST NEWS
SUMMARY : Director Shyam Benegal passed away