ബെംഗളൂരു: ബെംഗളൂരവിൽ സിപ്‌ലൈൻ കേബിൾ പൊട്ടി നഴ്സിന് ദാരുണാന്ത്യം. രാമനഗര ഹരോഹള്ളിക്ക് സമീപം ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽസ് റിസോർട്ടിൽ ഞായറാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. അത്ത്ബെലെ സ്വദേശിനി എൻ.രഞ്ജിതയാണ് (35) മരിച്ചത്. ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ 18 സഹപ്രവർത്തകർക്കൊപ്പമാണ് രഞ്ജിത റിസോർട്ട് സന്ദർശിച്ചത്.
പ്രഭാതഭക്ഷണത്തിന് ശേഷം രഞ്ജിതയും മറ്റുള്ളവരും സിപ്‌ലൈൻ കേബിൾ ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ കേബിൾ പൊട്ടി രഞ്ജിതയും മറ്റ് മൂന്ന് പേരും നിലത്തുവീണു. ഉടൻ തന്നെ ഇവരെ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രഞ്ജിതയുടെ ജീവൻ രക്ഷിക്കാനായില്ല.
റിസോർട്ടിൽ കൃത്യമായ സുരക്ഷാ നടപടികളോ പ്രഥമ ശുശ്രൂഷാ കേന്ദ്രമോ ഉണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ ആരോപിച്ചു. ഇവരുടെ പരാതിയിൽ റിസോർട്ടിൻ്റെ ഉടമയ്ക്കും മാനേജർകുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ മാനേജർ പുട്ട മധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.